Showing posts with label ആഗോളവല്കരണം. Show all posts
Showing posts with label ആഗോളവല്കരണം. Show all posts

Tuesday, November 25, 2008

2050 ഇന്ത്യ ഒരു വികസിത രാജ്യമാകാൻ എന്തെല്ലാം ചെയ്യണം

ഇന്ത്യയേ കുറിച്ചു് Goldman Sachs നടത്തിയ പഠനത്തിന്റെ ചില ഭാഗങ്ങളുടെ സംക്ഷുപ്ത രൂപമാണു് ഈ ലേഖനത്തിന്റെ അടിസ്ഥാനം.

Goldman Sach Global Economics Paper No: 169

2050യിൽ ഇന്ത്യ ഒരു സമ്പന്ന രാഷ്ടരമായി മാറാനുള്ള നിർദ്ദേശങ്ങളാണു് ഇതിൽ വിവരിക്കുന്നതു്. ഓരോ ഇന്ത്യൻ വിദ്ധ്യാർത്ഥിയും അദ്ധ്യാപകനും സാമുഹിക സേവകനും രാഷ്ട്രീയക്കാരനും വായിച്ചിരിക്കേണ്ട ഒന്നാണു് എന്നിതിനെ വിശേഷിപ്പിക്കാം. അതിൽ നിന്നും ഭരണം, വിദ്ധ്യാഭ്യാസം, ഉപരിപഠനം, കൃഷി എന്നി ഭാഗളെകുറിച്ചാണു് ഞാൻ ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നതു്.

GSന്റെ പഠനത്തിൽനിന്നും പല മാദ്ധ്യമങ്ങളും ഇന്ത്യക്കാരെ സുഖിപ്പിക്കുന്ന ചില വാചകങ്ങൾ മാത്രം പെരുപ്പിച്ചു കാണിക്കുകയുണ്ടായി. എന്നാൽ ഇതിൽ പ്രധാന വിഷയങ്ങൾ പലതും ശ്രദ്ദിക്കപ്പെടാതെപോയി.

2050ൽ ഇന്ത്യയുടെ സാമ്പത്തിക നിലവാരം നാല്പതു മടങ്ങു വലുതാകാൻ സാദ്ധ്യത കാണുന്നു. പക്ഷെ ഇപ്പോൾ പൊയിക്കൊണ്ടിരിക്കുന്ന വിധത്തിൽ പോയാൽ ആവില്ല. അതിനു് ചില മാറ്റങ്ങൾ ആവശ്യമാണു്.

ഭരണം
ഭരണ വ്യവസ്തിധി മെച്ചപ്പെടുത്തണം. മറ്റെല്ലാ പ്രശ്നങ്ങളേ കാൾ ഒന്നാം സ്ഥാനം നമ്മുടെ ഭരണ വ്യവസ്ഥിധിയാണു്. നല്ല ഭരണം ഇല്ലെങ്കിൽ നിയമങ്ങളും ചിട്ടകളും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയില്ല. വിദ്ധ്യാഭ്യാസം, പൊതു മരാമത്തു്, ആരോഗ്യം തുടങ്ങി മറ്റെല്ലാ മേഖലകളേയും ബാദിക്കുന്ന ഒന്നാണു് ഇതു്. നല്ല ഭരണം കഴ്ചവെക്കുന്നതിന്റെ തടസങ്ങൾ ഇവയാണു്:
തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് അവരവരുടെ മണ്ടലങ്ങളോടുപോലും പ്രതിബദ്ധത ഇല്ല. ജനങ്ങളും പ്രതിനിധികളും തമ്മിൽ വിനിമയ ബന്ധം ഇല്ലാത്തതിനാൽ അവർ നിരുത്തരവാദപരമായ നിലപാടു് സ്വീകരിച്ചു പോരുന്നു.
ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സംഘടിച്ചു് നല്ല സേവനം ഭരണാധികാരികളിൽ നിന്നും ചോദിച്ചു വാങ്ങാറില്ല. (ജനാതിപത്യ ബോധം താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ കേരളത്തിൽ ഇതൊരു പ്രശ്നമാണെന്നു തോന്നുന്നില്ല.)
തിരഞ്ഞെടുപ്പുകൾ പലപ്പോഴും ജാതിയുടെയും മതത്തിന്റേയും അടിസ്ഥാനത്തിലായതിനാൽ, തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതു് ജനസേവനത്തിനല്ല മറിച്ചു് സ്വജനപക്ഷപാതപരമായി ജോലികളും കരാറുകളും ഉറപ്പുവരുത്താനാണു്. സ്വന്തം കാര്യങ്ങൾക്കായി നിയമങ്ങൾ നടപ്പാക്കുന്ന സർക്കാറിന്റെ ജനസേവന പങ്ക് ഇതുവഴി ജനങ്ങൾക്കിടയിൽ അവ്യക്തമായി തീരുന്നു.

ഇതിനു് പരിഹാരം ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിശതാംശം മനസിലാക്കാൻ അവസരം കൊടുക്കുക വഴിയാണു്. സർക്കാർ ജനങ്ങളോടു അവരുടെ നടത്തിപ്പുകളുടെ കണക്കും കാര്യങ്ങളും വ്യക്തമാക്കുക. 2005ൽ നിയമമായ The Right to Information Act ഇതിനു് ഒരു പരിഹാരമാണു്. പക്ഷെ പല സർക്കാർ സ്ഥാപനങ്ങളും വിവരങ്ങൾ ഇപ്പോഴും internetൽ പ്രസിദ്ധീകരിക്കുന്നില്ല. Internetൽ വിവരങ്ങൾ പ്രസിദ്ദികരിക്കുന്നതു വഴി ജനങ്ങൾക്ക് സർക്കാറിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ കഴിയും.

ഭാരതത്തിന്റെ ഭരണ സവിധാനത്തിന്റെ പാളിച്ചകൾക്കു് കാരണം ജനാതിപത്യം തന്നെയാണെന്നു ചിലർ പറയുന്നു. പക്ഷെ GS ന്റെ പഠനത്തിൽ പറയുന്നതു് ജനാതിപത്യത്തിന്റെ ദുരുപയോഗം മൂലമാണു് ഇതു സംഭവിക്കുന്നു എന്നാണു്. ഒരു നല്ല ജനാതിപത്യ രാഷ്ട്രത്തിലെ ജനതക്ക് സർക്കാറിന്റെ നടപടികൾ പരിശൊധിക്കാനും മാറ്റങ്ങൾ ഉപദേശിക്കാനും സവിധാനം ഉണ്ടായിരിക്കണം.

വിദ്ധ്യാഭ്യാസം
ഇന്ത്യയുടെ ഏറ്റവും മികച്ച ആസ്തി ഇന്ത്യയിലെ അഭ്യസ്തവിദ്യരായ ജനതയാണെങ്കിലും, 40% ജനങ്ങളും നിരക്ഷരരാണെന്നുള്ള വസ്തുത തള്ളിക്കളയാനാവില്ല. ഏകദേശം 440,000,000 ജനങ്ങൾ നിരക്ഷരരാണു്. വിദ്ദ്യാഭ്യസത്തിനായി ഇന്ത്യ കൂടുതൽ പണം ചിലവാക്കണം. ഈ മേഖലയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2050ൽ ഇന്ത്യ എത്തേണ്ട സ്ഥാനത്ത് എത്തീയെന്നിരിക്കില്ല.

ഭാരത സർക്കാറിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 94% ഗ്രാമവാസികളും പ്രൈമറി സ്കൂളിന്റെ 1Kmനുള്ളിൽ ആണു താമസിക്കുന്നതു. 84% പേർ അപ്പർ പ്രൈമറി സ്കൂളിന്റെ 4Kmനുള്ളിലും. എങ്കിലും 6 വയസിനും 14 വയസിനും ഇടയിലുള്ള സ്കൂളിൽ പോകുന്ന കുട്ടികൾ 80% മാത്രം. ഈ കൂട്ടത്തിൽ ഇടക്കുവെച്ചു വിദ്ധ്യാഭ്യാസം നിർത്തുന്നവരുടെ എണ്ണവും അധികമാണു്. പല വിദ്ധ്യാലയങ്ങളിലും ഒരൊറ്റ അദ്ധ്യാപകൻ മാത്രമാണുള്ളതു്. ചില ഇടങ്ങളിൽ വിദ്ധ്യാർത്ഥികളുടെ എണ്ണം കൂടുതൽ. പെൺകുട്ടികളുടെ എണ്ണം പൊതുവേ കുറവാണു്. പല ഇടങ്ങളിലും സ്കൂൾ അദ്ധ്യാപകർ സ്കൂളുകളിൽ വരാറെ ഇല്ല.




ഇന്ത്യയിലെ പ്രാധമിക വിദ്ധ്യാഭായസ രംഗത്തു് മാറ്റങ്ങൾ വേണമെന്ന വസ്തുത മനസിലാക്കി സർക്കാർ പല പത്ഥതികളും നടപ്പാക്കികഴിഞ്ഞു. 2010നുള്ളിൽ ഇന്ത്യയിലെ 100% കുട്ടുകളും സ്കൂളിൽ ചേർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
ബ്രസീൽ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ വിദ്ധ്യാഭ്യാസ രംഗത്തു് പെണ്ണ്കുട്ടികളും ആൺകുട്ടികളും തമ്മിലുള്ള എണ്ണത്തിലുള്ള വിത്യാസത്തിൽ ഏറ്റവും വലിയ അന്തരവു് കാണുന്നതു് ഇന്ത്യയിൽ തന്നെയാണു്.

പ്രാധമിക വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ UNICEF ന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന സംഘടനയാണു് "പ്രധം" (ഇന്ത്യയിലെ ഏറ്റവും വലിയ non-profit organisation). പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഇരുപതു ലക്ഷത്തോളം വരുന്ന കുട്ടികളിൽ പകുതിയോളം കുട്ടികൾക്ക് എഴുതാനും വായിക്കാനും കഴിയില്ല എന്നാണു് "പ്രധം"ന്റെ കണ്ടെത്തൽ.

ഉപരിപഠനം
ഭാരതത്തിലെ ഉപരിപഠന മേഖല മെച്ചപ്പെടുത്താനുള്ള ആവശ്യം ഇപ്പോഴാണു് അനുഭവപ്പെട്ടുവരുന്നതു്. 2020നുള്ളിൽ ഉപരിപഠന വിദ്ധ്യാർത്ഥികളുടെ എണ്ണം ഒരു കോടിൽ നിന്നും മൂന്നോ നാലു മടങ്ങായി വർധിക്കും. ഭാരതത്തിൽ ഇന്ന് 350 യൂണിവേഴ്സിറ്റികൾ ആണുള്ളതു്. National Knowledge Commision 2016നുള്ളിൽ ഈ എണ്ണം 1,500 ആയി കൂട്ടാൻ സർക്കാറിനോടു് സുപാർശ്ശ ചെയ്തിട്ടുണ്ടു്. ലോക സരവകലാശലകളുടെ നിലവാരം അളക്കുന്നതിൽ ഷാങ്ങ്ഹയി ജിയാഓട്ടോങ്ങ് യൂണിവേഴ്സിറ്റി പേരുകേട്ട സ്ഥപനമാണു്. അവരുടെ 500 സരവകലാശലകളുടെ പട്ടികയിൽ ഇന്ത്യയിൽ അകെയുള്ള മൂന്നു യൂണിവേഴ്സിറ്റികളിൽ ഏറ്റവും ഉയർന്നതു് 301 ആം സ്ഥാനത്താണു്. അടുത്ത പത്തു വർഷത്തിനുള്ളിൽ ഈ എണ്ണം 20 ആയി കൂട്ടാൻ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നുണ്ടു്.


2020ൽ ഇന്ത്യയുടെ ഉപരിപഠന വിദ്ധ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വിദേശ സരവകലാശാലകളുടെ ഇന്ത്യൻ campus സ്ഥാപിക്കുന്നതു് അത്യാവശ്യമാണു്. ഇപ്പോൾ വിദേശ സർവകലാശലകളുടെ എണ്ണം വളരെ കുറവാണു്. വിദേശ സരവകലാശലകൾ സ്ഥാപിക്കാൻ പല ബുദ്ധിമുട്ടുകളും അവർ നേരിടുന്നതായി അറിയുന്നു.


കൃഷി വികസിപ്പിക്കുക
കാർഷിക മേഖല മെച്ചപെടുന്നതു് ഇന്ത്യയുടെ വളർച്ചാ നിരക്കു കുട്ടാൻ മാത്രമല്ല ഇന്ത്യയിൽ ദാരിദ്ര്യം കുറക്കാനും സഹായിക്കും. 60% തൊഴിലാളികളും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണു്. പക്ഷെ ഇവർ 1% മാത്രമാണു് സാമ്പത്തിക വളർച്ചയിൽ സംഭാവന ചെയ്യുന്നതു്. കാർഷിക വിളവുകൾ മറ്റു വികസിത രാജ്യങ്ങളെ കാൾ താഴെയാണു്. ഗ്രാമങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇടങ്ങളിൽ, കൃഷിഭൂമി കെട്ടിട നിർമ്മാണത്തിനായി മാറ്റുന്നതും ഒരു പ്രശ്നമാണു്. വർഷങ്ങളായിട്ടുള്ള കൃഷിയുടെ ഫലമായി കൃഷി ഭൂമിയുടെ മണ്ണിന്റെ പുഷ്ടിയും നഷ്ടമാകുന്നു. ഇതു് വിളവിനെയും ബാദിക്കും.

ഇതിനുള്ള പ്രതിവിധികൾ: നികുതി ഇളവുകൊണ്ടും സബ്സിഡി നൾഗിയും പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇവ. ഗതാഗതം, ജലശേഖര പത്ഥധി, വൈദ്യുതി, ധാന്യ സംഭരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുക. വിളവു വർധിപ്പിക്കുവാനായി പുത്യ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക. കൃഷി ത്പന്നങ്ങളുടെ വില നിയന്ത്രണം നിർത്തുക. മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കൃഷി ഉത്പന്നങ്ങൾക്ക് നികുതിയും കസ്റ്റംസ് ഡ്യുട്ടികൾ പൂർണ്ണമായും ഒഴിവാക്കുക.

(സമയക്കുറവുകൊണ്ടു് ഇത്രമാത്രം ക്ഷമിക്കുമല്ലോ )

Thursday, November 20, 2008

ആഗോള തിരിച്ചറിവു്

ലോകം ഒരു പുതിയ തിരിച്ചറിവിന്റെ വക്കിലെത്തി നില്കുകയാണു് എന്നു് നമുക്കെല്ലാം അറിയാമല്ലോ. ആഗോള സാമ്പത്തിക തകർച്ചയുടെ post mortem നടത്താനുള്ള വിവരവും, മനസമാധാനവും എനിക്കില്ല. വ്യർത്ഥമായ വിലാപങ്ങൾക്കായി വിലപ്പെട്ട ഈ സമയം പാഴാക്കാതെ ചിന്തിക്കാനുള്ള സമയമാണിതു്.

കേരള സർക്കാരിന്റെ സാമ്പത്തിക നില ഗുരുതരമാണു്. ഒരു കാലത്തും സ്വയം പര്യാപ്തമായ വിധത്തിൽ ഒരു വികസന പത്ഥധിപോലും ശാശ്വതമായ വിധത്തിൽ പൂർത്തിയാക്കി കണ്ടിട്ടില്ല. കേരളത്തിന്റെ ഏറ്റവും വലിയ സ്വത്ത് കേരളത്തിലെ അഭ്യസ്തവിദ്ദ്യരായ ജനത തന്നെയാണു്. ഇവർ നാട്ടിലേക്ക് നിക്ഷേപിക്കുന്ന വിദേശ നാണ്യത്തിന്റെ ബലത്തിൽ കേരളം തട്ടിയും മുട്ടിയും ഇതുവരെ മുന്നോട്ട് പോവുകയായിരുന്നു. പക്ഷെ ഇപ്പോഴ് കേരളം ഒരു രൂക്ഷമായ പ്രശ്നം നേരിടുകയാണു്.

അടുത്ത ഒരു വർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ മലയാളികൾ കേരളത്തിലേക്ക് ലക്ഷക്കണക്കിനു തിരിച്ചു വരാൻ ഇടയുണ്ട്. ഇവർ എല്ലാം ഒരുമിച്ച് നാട്ടിൽ വന്നാൽ കേരളം ഇവരെ എന്തു് ചെയ്യും?. Canadaയിലും Americaയിലും ഉള്ളവരുടെ പട്ടിക്കും പൂച്ചക്കും നാട്ടിലിരുന്നു് insurance വില്കുന്ന പാവം call-center തൊഴിലാളികൾ എന്തു ചെയ്യും? ഇവർക്കാണെങ്കിൽ വേറെ തൊഴിൽ ഒന്നും അറിഞ്ഞുംകൂട. കഴിത്തുൽ കെട്ടിയ Tag ഇനി ഊരി കാലിൽ താപ്പ് കെട്ടി തെങ്ങു കയറാൻ പഠിപ്പിക്കാം എന്നു വെച്ചാൽ അതും നടക്കില്ല. കഴക്കൂട്ടത്തിലുള്ള തെങ്ങും തോപ്പെല്ലാം ചെമ്മണ്ണിട്ടു് നികത്തി Technoparkൽ ജോലി ചെയ്യുന്നവർക്കായി Multi-Storey Residential Complexഉകൾ കെട്ടുകയാണു്. വല്ലാത്തൊരു പുലിവാലു തന്നെ.

സ്തിധി മഹാ മോശമാണു് കൂട്ടുകാരെ. കേരളം core industriesലേക്ക് തിരിച്ചു വരാനുള്ള സമയമായി. കൃഷിയിയും, വ്യവസായവും, നിർമാണവും തന്നെയാണു് നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പോകുന്നതു്. IT യും മറ്റു High-end technology മേഖലകൾ എല്ലാം തന്നെ വിദേശ രാജ്യങ്ങളിലെ വിപണന സാധ്യത ആശ്രയിച്ചുള്ളതാണു്. കേരളത്തിൽ ഭക്ഷ്യസാധനങ്ങളുടെ ഉല്പാതന ശേഷി വർധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജപ്പെടുത്തണം. പുറത്തേക്കു് നോക്കിയുള്ള തന്ത്രപരമായ വിദ്ധ്യാഭ്യാസ രീതികൾ ഉഴിവാക്കി വിദ്ധ്യാർത്തികളിൽ pure scienceൽ താല്പര്യം ഉണ്ടാക്കണം. ഭാരതത്തിൽ നിന്നുകൊണ്ടു തന്നെ നല്ല രീതിയിൽ ജീവിക്കാൻ കഴിയും എന്നൊരു മനോഭാവം ഒണ്ടാകണം.

പ്രതിരോധത്തിനായി ഇന്ത്യ ചിലവാക്കുന്ന തുക മറ്റു രാജ്യങ്ങളെ കാൾ കുറവാണെങ്കിൽ കൂടി, അയൽ രാജ്യങ്ങളുമായി, (അവർ എത്ര മോശക്കാരാണെങ്കിലും) ഇന്ത്യ തന്ത്രപരമായ സഹകരണ നിലപാടു് സ്വീകരിക്കണം. ഈ വിധത്തിൽ നമുക്ക് അനാവശ്യ ചിലവു അല്പം കുറഞ്ഞിരിക്കും.

മതം സ്വകാര്യ മേഖലയിൽ നല്ല ലാഭം ഉണ്ടാക്കുന്ന ഒരു മേഖലയാണെന്നു കരുതി മതപരമായ കാര്യങ്ങൾക്ക് സർക്കാർ ചിലവാക്കുന്ന തുക വിദ്ധ്യാഭ്യാസത്തിനായി ചിലവക്കാൻ ജനങ്ങൾ ആഹ്വാനം ചെയ്യണം.

1960-കളിൽ അമേരിക്കയിൽ സംഭവിച്ച സാമൂഹിക മാറ്റത്തിന്റെ വിപ്ലവഗാനമായി മാറിയ, ബോബ് ഡിലൺ എഴുതിയ ഈ ഗാനം ഞാൻ ഇപ്പോൾ സ്മരിക്കുന്നു.

The Times They Are A-Changin'
Come gather 'round people
Wherever you roam
And admit that the waters
Around you have grown
And accept it that soon
You'll be drenched to the bone.
If your time to you
Is worth savin'
Then you better start swimmin'
Or you'll sink like a stone
For the times they are a-changin'.


ബാക്കി ഇവിടെ

Sunday, May 04, 2008

പുതിയ സാമ്രാജ്യങ്ങള്‍.

ലോക ശക്തി അഥവാ super power എന്ന് ഞാന്‍ കരുതുന്നത്: ഒരു രാജ്യം എടുക്കുന്ന തീരുമാനങ്ങള്‍ ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളിലും എങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷം അമേരിക്കയും റഷ്യയും ഈ പട്ടികയില്‍ പെട്ടിരുന്നു. സൈനിക ശക്തിയില്‍ ഇന്നും അമേരിക്കയും റഷ്യയും മുന്നിലാണു്. പക്ഷെ സൈനിക ശക്തികൊണ്ടു മാത്രം ഒരു രാജ്യം ആഗോള ശക്തിയായി അംഗീകരിക്കപ്പെടുന്നില്ല.

റഷ്യ എടുക്കുന്ന തീരുമാനങ്ങള്‍ ഇന്ന് ലോകത്തിലുള്ള മറ്റ് CISനു പുറത്തുള്ള രാജ്യങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇന്ത്യയും ജപ്പാനും എടുക്കുന്ന തീരുമാനങ്ങള്‍ പോലും ആരെയും കാര്യമായി ബാധിക്കുന്നില്ല. പക്ഷെ ചൈനയുടെ തീരുമാനങ്ങള്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്നു. ഇവിടെയാണു് ചൈനയുടെ അന്താരഷ്ട്ര സ്വാധീനവും ശക്തിയും തെളിയുന്നത്. ചൈന സൈനിക ശക്തി പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്നില്ല. അതും അവരുടെ പ്രധാനപ്പെട്ട നയങ്ങളില്‍ ഒന്നാണു്. പക്ഷെ അവരുടെ സാമ്പത്തിക ശക്തിയില്‍ ആര്‍ക്കും സംശയമില്ല. ചൈനയുടെ നയങ്ങള്‍ ആഫ്രിക്കയിലും, അമേരിക്കയിലും, റഷ്യയിലും ഇന്ത്യയിലും ശ്രദ്ധേയമായ സാമ്പത്തിക ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈന സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്ന അനേകം ആഫ്രിക്കന്‍ രാജ്യങ്ങളുണ്ട്. പ്രതിഫലമായി അവര്‍ ആ രാജ്യങ്ങളുടെ ഭൂസമ്പത്തും, ധാതുപദാര്‍ത്ഥങ്ങളും അടങ്കലോടെ കൊണ്ടുപോകും എന്നത് വേറെ കാര്യം.

ഇന്നത്തെ യൂറോപ്പും ആധുനിക ആഗോള വന്‍ ശക്തികളുടെ പട്ടികയില്‍ പെടുത്താം. ഇന്ന് യൂറോപ്പ് മൊത്തത്തില്‍ ഒരു രാജ്യത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍ പല രാജ്യങ്ങളുടെ നയങ്ങളേയും സ്വാധീനിക്കുന്നു. അവര്‍ ലോകത്തിലെ പ്രധാന സാമ്പതിക കേന്ദ്രവുമാണ്.

പക്ഷെ, 18ആം നൂറ്റാണ്ടില്‍ കണ്ടതുപോലുള്ള ഒരു പുതിയ സാമ്രാജ്യ സംസ്കാരം അല്ല ഇപ്പോള്‍ കണ്ടുവരുന്നത്. കാരണം അന്നുണ്ടായ സാമ്രാജ്യ ശക്തികള്‍ അധികവും മറ്റു രാജ്യങ്ങളില്‍ ഉള്ള ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ അധികവും തന്നെ യൂറോപ്പ്യന്‍ ശക്തികളായിരുന്നു.

യൂറോപ്പും ചൈനയും പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ പല കാര്യങ്ങളിലും സമാന ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം.

യൂറോപ്പിലുള്ള വന്‍ തൊഴിലാളി സംഘടനകളും, സ്ഥാപനങ്ങളും സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് സാമ്പത്തിക പുരോഗമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ചൈനയിലും ഇതേ സ്വഭാവം നമുക്ക് കാണാം.

രണ്ട് ശക്തികളും capitalism പൂര്‍ണമായി സ്വീകരിച്ച് പോരുന്നു. ചൈനയുടെ കുതിച്ചു് ചാട്ടത്തിന്റെ ചരിത്രത്തില്‍ മനുഷ്യാവകാശ ലംഘനവും ഏകാധിപത്യവും ഒന്നും സാമ്പത്തിക മുന്നേറ്റത്തിനു ഒരു തടസമല്ല എന്നുള്ളതും ശ്രദ്ധിക്കണം.

പക്ഷെ ചൈനയുടെ ശൈലിയും, ഉദ്ദേശങ്ങളും, പ്രവര്‍ത്തനരീതിയും യൂറോപ്പുമായി വിത്യസ്തമാണു്.

യൂറോപ്പിലും അമേരിക്കയിലും ഉള്ളതുപോലുള്ള ജനാധിപത്യ സ്വഭാവമുള്ള നിബന്ധനകള്‍ ചൈനയില്‍ ഇല്ല. തൊഴിലാളി സംഘടനകളും, തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ നിയമങ്ങളും ഒന്നും ഒരു പ്രശ്നമായി ചൈനയില്‍ വരുന്നില്ല. പ്രതികരണ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വ്യവസ്ഥിതിയില്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും ദേശത്തെ നയിക്കാം എന്ന് ലോകത്തിനു് കാണിക്കുകയാണു് ചൈന. യൂറോപ്പ് ഒരു രാജ്യവുമായി ഇടപെടുമ്പോള്‍ പല നിബന്ധനകളും മുന്നോട്ട് വെക്കും. ചൈനയ്ക്ക് ഈ വിധത്തില്‍ യാതൊരു നിബന്ധനകളും ഇല്ല. സുഡാനിന്റെ ഏറ്റവും അടുത്ത സുഹൃത്താണു് ചൈന. അവിടെ എത്ര ജനങ്ങളെ കൂട്ട കൊല ചെയ്താലും ചൈനക്ക് അത് പ്രശ്നമല്ല. ചൈനയുടെ neo capitalisത്തില്‍ ഈ വക പ്രശ്നങ്ങള്‍ ഒന്നും പരിഗണിക്കാന്‍ വകുപ്പില്ല.

രണ്ടു വിത്യസ്ത സാമ്രാജ്യ ശക്തികളാണ് 21ആം നൂറ്റാണ്ട് പ്രകടമാകാന്‍ പോകുന്നത്.


അന്താരാഷ്ട്ര സ്വാധീനമാണു് ഒരു രാജ്യത്തിന്റെ യഥാര്ത്ത ശക്തി എന്ന് കരുതുന്നു.
കൊച്ചു രാജ്യങ്ങള്‍ ഇന്നത്തെ ശക്തികളുമായി തന്ത്രപരമായി ഇടപെടാനും പഠിച്ചു കഴിഞ്ഞു. ഈ അടുത്ത ഞാന്‍ ശ്രദ്ധിച്ച ഒരു രാജ്യമാണു് ലിബിയ. നയപരമായി അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ മാറ്റം കാഴ്ചവെച്ച ഒരു രാജ്യമായി മാറി. 80കളില്‍ തീവ്രവാദത്തിന്റെ ആഗോള തലസ്ഥാനമായ ലിബിയ ഇന്ന് ഫ്രാന്‍സിന്റെയും ബ്രട്ടണിന്റെയും സുഹൃത്താണു്. തീവ്രവാദവും, ഇസ്ലാമിസവും, അണു ആയുധ നിര്‍മാണ പദ്ധതിയും എല്ലാം മതിയാക്കി പുരോഗതിയുടെ വഴി സ്വീകരിച്ചതിനു് പ്രതിഫലമായി പല യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സഹായവും ഇന്ന് ലിബിയ അനുഭവിക്കുന്നു. തീവ്രവാദത്തിനെതിരെ അമേരിക്കയുമായി സഹകരിക്കുന്നതിനു് അമേരിക്ക ലിബിയയുടെ പെട്രോള്‍ വാങ്ങുന്നു. ചൈനയുമായി സഹകരിച്ച് പെട്രോള്‍ വില്ക്കുന്നു. ഒരു വന്‍ ശക്തിയുമായി മാത്രം കൂട്ടുപിടിച്ച് ചരിത്രം ആവര്‍ത്തിക്കാന്‍ ലിബിയക്ക് താല്പര്യമില്ല. ഏത് ശക്തിയുമായി വേണമെങ്കിലും സഹകരിക്കും എന്ന് തെളിയിക്കുകയാണു ലിബിയ. കിഴക്കും പടിഞ്ഞറും എന്നു് വേര്‍തിരിവില്ലാതെ ഇടപെടുന്നു. ഇതു മൂലം ലിബിയയില്‍ സാംസ്കാരികവും സാമ്പത്തീകവുമായ സന്തുലിതാവസ്ഥ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇതാണു് ബോധോദയം ഉള്ള രണ്ടാംകിട രാജ്യങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.

ലിബിയയില്‍ ചൈനയുടെ സ്വാധീനം പ്രത്യക്ഷത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല എങ്കിലും അഫ്രിക്കയില്‍ പലയിടത്തും China Townകള്‍ പെങ്ങിവരുന്നുണ്ട്. അങ്കോളയിലും കീന്യയിലും, ഇറാനിലും, സൌത്താഫ്രിക്കയിലും ചൈനയുടെ വ്യാപാര സ്വാധീനം വളരെ പ്രകടമാണു്.

സാമ്രാജ്യത്വ ശക്തി എന്ന പദത്തിനു പുതിയ അര്ത്ഥങ്ങള്‍ ഉണ്ടായി വരുകയാണു്. യുദ്ധവും അധിനിവേശവും ഇല്ലാതെ തന്നെ സമാധാനപരമായി രണ്ടു് വന്‍ സാമ്രാജ്യങ്ങള്‍ ഉണ്ടായി വരുന്നു. ഇന്ന് ആഫ്രിക്കയിലെ ഉത്തര പ്രദേശത്തുള്ള രാജ്യങ്ങള്‍ എല്ലാം തന്നെ യൂറോപ്പിനു് ഇന്ധനങ്ങള്‍ വില്കുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുടെ 2/3 കയറ്റുമതികള്‍ യൂറോപ്പിലേക്കാണു് പോകുന്നത്. ഭൂരിഭാഗം നിക്ഷേപങ്ങളും യൂറോപ്പില്‍ നിന്നു തന്നെയാണു്. ചുരുക്കത്തില്‍ 18ആം നൂറ്റാണ്ടിലെ സാമ്രാജ്യ ശക്തികളും കോളനികളും തമ്മിലുണ്ടായിരുന്നതിനേക്കാള്‍ അടുത്ത ബന്ധങ്ങള്‍ ഇന്ന് ഇവര്‍ തമ്മില്‍ നിലനില്ക്കുന്നു.

പക്ഷെ യൂറോപ്പില്‍ സാമ്രാജ്യത്വം എന്ന പദത്തിനോട് കടുത്ത വിരോധം നിലനില്ക്കന്നു. ആശയത്തിലും ഫലത്തിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതുതന്നെയാണെങ്കിലും അതിനെ ദാര്‍ശനികപരമായി എതിര്‍ക്കുന്നവര്‍ അനേകമാണു്. നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വം സൃഷ്ടിച്ച വൃണങ്ങള്‍ അവര്‍ക്ക് മറക്കാന്‍ സമയമായില്ല.

യൂറോപ്പ്യന്‍ യൂണിയനില്‍ വീണ്ടും രാജ്യങ്ങളെ ചേര്‍ത്ത് വികസിപ്പിക്കാനുള്ള ശ്രമം തടയാന്‍ ഫ്രാന്‍സും, നെതര്‍ലാന്റും എത്രതന്നെ പരിശ്രമിച്ചാലും വികസനം നടക്കുകതന്നെ ചെയ്യും. ചേരുന്ന രാജ്യങ്ങളില്‍ യൂറോപ്പ്യന്‍ ആദര്‍ശങ്ങളും, വ്യാപാര നയങ്ങളും, നിയമ വ്യവസ്ഥകളും അടിച്ചേല്പിക്കുകയും ചെയ്യും. നല്ലതിനായാല്‍ കൂടി ഇത് ഒരു വിധത്തില്‍ സാമ്രാജ്യത്വം തന്നെയാണു് എന്ന് ഞാന്‍ പറയും.

റോം പലവെട്ടം ശ്രമിച്ച് പരാജയപ്പെട്ട യൂറോപ്പ്യന്‍ സാമ്രാജ്യം ഇന്ന് പ്രാബല്യത്തില്‍ വന്നു എന്ന് വേണമെങ്കില്‍ പറയാം. യൂറോപ്പ് ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു സാമ്രാജ്യ ശക്തിയാണു്. ഒരു രാജ്യത്തിന്റെ നേട്ടം യുറോപ്പിന്റെ മൊത്തം നേട്ടമാകുന്നു. 27 പട്ടാളങ്ങളുള്ള, 27 തലസ്ഥാനങ്ങളുള്ള ഒരു വന്‍ സാമ്രാജ്യം. ജനാധിപത്യ സാമ്രാജ്യം.

അമേരിക്കയുടെ ആഗോള സ്വാധിനത്തിനുണ്ടായ ക്ഷയത്തിനു കാരണം അവരുടെ വിദേശ നയങ്ങളില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്ന് കരുതരുത്. അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയും കണക്കിലെടുക്കണം. സൈനിക ശക്തി കൊണ്ടു മാത്രം അമേരിക്കയെ ഒരു ശക്തിയായി ലോകം ഇനി അംഗീകരിക്കും എന്നു് കരുതിന്നില്ല. അമേരിക്കയുടെ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരാണു് ഇതിനെല്ലാം കാരണം എന്ന് വിശ്വസിച്ചാല്‍ പ്രശ്നം ഗുരുതരമാകും. അപ്പോള്‍ ഒരു പുതിയ പ്രസിഡന്റ് വന്നാല്‍ അവരുടെ ശക്തി തിരികെ കിട്ടുമോ?. ഇല്ല എന്നാണു് എനിക്ക് തോന്നുന്നത്.


ആഗോളവല്കരണം തന്നെയാണു് ഒരു പരിധിവരെ അമേരിക്കയെ ഒന്നാം സ്ഥാനത്തില്‍ നിന്നും പുറംതള്ളിയത്. ആഗോള തലത്തില്‍ വിപണനം നടത്തുന്ന ചൈനയുടെ ഉയര്‍ച്ചയും അതുമൂലം ഉണ്ടായതാണു്. അല്ലാതെ അമേരിക്ക ആ വളര്‍ച്ച അനുവദിച്ചതുകൊണ്ടല്ല. അമേരിക്കയല്ല, ആരു വിചാരിച്ചാലും ആഗോളവല്ക്കരണം തടയാന്‍ കഴിയില്ല. അപ്പോള്‍ ശക്തിയുടെ ആഗോളവല്കരണം നിയന്ത്രിക്കാനും ആര്‍ക്കും കഴിയില്ല.

ഇന്ത്യയും ഈ ശക്തികളുടെ പട്ടികയില്‍ പെടുമോ?

ഇന്ത്യയും ചൈനയും രണ്ടും രണ്ട് തരത്തില്‍ പെട്ട രാജ്യങ്ങള്‍ തന്നെയാണു്. സമാനമായ ജനസംഖ്യയുടെ കാര്യത്തിലല്ലാതെ ഇന്ത്യ ചൈനയുമായി ഒരു വിധത്തിലും സമാനമല്ല.
ഇന്ത്യന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ പണം കൊടുത്തുവാങ്ങികൂട്ടിയത് കൊണ്ട് മാത്രം ഇന്ത്യ ഒരു വന്‍ ശക്തിയാകുന്നില്ല. ഈ ധന സമ്പത്ത് ഇന്ത്യന്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് കൂടി ചോദിക്കണം. ചൈനക്കു ചുറ്റുമുള്ള രാജ്യങ്ങളുമായി ചൈന എല്ലാ രീതിയിലും ബന്ധങ്ങള്‍ വികസിപ്പിക്കുന്നു. ഇന്ത്യക്ക് മൂന്നു ചുറ്റും സമുദ്രവും, കുറേ ദരിദ്ര രാഷ്ട്രങ്ങളും ഒരു ശത്രു ദേശവുമാണുള്ളത്. ആഗോള തലത്തില്‍ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷം ഇവിടില്ല. മാത്രമല്ല ഒരു രാജ്യവുമായി ഇന്ത്യ കാര്യമായ ബന്ധവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ജനാധിപത്യ ഇന്ത്യ ഏത് ദിശയില്‍ പോകണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. അപ്പോള്‍ ആഗോള ശക്തിയാവാന്‍ ജനാധിപത്യം ഇവിടെ ഒരു തടസമായി അനുഭവപ്പെടും. ഈ തടസം ചൈനക്കില്ല.

റഷ്യയും, അമേരിക്കയും, യൂറോപ്പുമെല്ലാം ആഗോള ശക്തിയാണെന്ന് ഒരു സമാധാനത്തിനെങ്കിലും അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ആരും ഇങ്ങനെ പറഞ്ഞ് കേള്‍ക്കാറില്ല. ഇങ്ങനെ ഒരു ആഗ്രഹം ഇന്ത്യന്‍ ജനതക്ക് ഇല്ല എന്നു് തന്നെ മനസിലാക്കാം. ചൈനയുടെ വളര്‍ച്ചയുടെ മാര്‍ഗ്ഗം പിന്തുടരാന്‍ ഇന്ത്യ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം.

--------------------------------------
അക്ഷരത്തെറ്റുകള്‍ തിരുത്തി സഹായിച്ച അഭിലാഷിനു് പ്രത്യേകം നന്ദി പറയുന്നു.

Thursday, February 28, 2008

ബ്രസീലിയന്‍ കുരുമുളക്‍ (!!)



അവര്‍ നമുക്ക് കശുവണ്ടിയും, മരച്ചീനി കിഴങ്ങും, മുളകും തന്നു. പകരം നമ്മള്‍ അവര്‍ക്ക് കുരുമുളകു കൊടുത്തു. അവര്‍ അതിനെ വളര്ത്തി വലുതാക്കി. ഇന്നലെ ഞാന്‍ ആ കുരുമുളകിനെ കണ്ടു.

ദുബൈ Gulf food Expo യില്‍ Ruette Spicesന്റെ ഉത്പന്ന പ്രദര്‍ശനത്തില്‍ കണ്ട് ഒരു കാഴ്ച്. പണ്ടു Gama കോഴിക്കോട്ടില്‍ നിന്നും കൊണ്ട് പോയ വിത്തുകളുടെ പിന്‍ഗാമികള്‍. കേരളത്തിലെ കുരുമുളകിന്റെ അതെ രുചിയും, എരിവും ഒത്തുചേര്ന്ന്‍ ബ്രസീലിയന്‍ കുരുമുളക്. വിലയിലും കുറവുണ്ട്. പക്ഷെ കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതിനേക്കാള്‍ വളരെ താഴെയാണു് ബ്രസീല്‍ കുരുമുളക്‍ ഉല്പാതിപ്പിക്കുന്നത് . അവര്‍ ഇതിനെ ഒരു premium brand ആയിട്ടാണു് വില്ക്കുന്നത്.